Wednesday, December 8, 2010

സ്വര്‍ണവില പവന്‌ 240 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ സ്വര്‍ണവിലയില്‍ ഇന്ന്‌ വന്‍ ഇടിവ്‌. പവന്‌ 240 രൂപ കുറഞ്ഞ്‌ 15,360 രൂപയായി. ഗ്രാമിന്‌ 1,920 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 30 രൂപയാണു കുറഞ്ഞത്‌. ഇന്നലെ പവന്‌ 15,600 രൂപയായി റെക്കോര്‍ഡിട്ട ശേഷമാണ്‌ ഈ ഇറക്കം.രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ്‌ ഇന്ത്യയിലും സ്വര്‍ണവില കുറയാന്‍ കാരണം.

എല്ലാ വകുപ്പുകളിലേയും നിയമനം അന്വേഷിക്കണം

മഞ്ചേരി: സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും നടന്ന നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ പ്രൊഫ. പി.ശ്രീധരന്‍ ഫൗണ്ടേഷന്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tuesday, December 7, 2010

എം.പി. മാരുടെ പുതുക്കിയ ശമ്പളം

എം.പി. മാരുടെ പുതുക്കിയ ശമ്പളം: MP salary revised
ഡല്‍ഹിയിലേക്ക്‌ കേരളജനത തിരഞ്ഞെടുത്തയക്കുന്ന ഒരോ ജനസേവകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ എന്തൊക്കയെന്ന്‌ അറിഞ്ഞിരിക്കേണ്ടതല്ലേ?

ഇതാ, ഇതൊക്കെയാണ്‌, സെപ്റ്റമ്പര്‍ 2001 മുതല്‍ഃ-

മാസശമ്പളം - 12,000 രൂ.
തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലത്തിനുള്ളിലെ മാസ ചിലവുകള്‍ക്ക്‌ - 10,000 രൂ
ഓഫീസ്സ്‌ ചിലവുകള്‍ക്ക്‌ ഓരോമാസവും - 14,000 രൂ
യാത്രപ്പടിഃ
റോഡ്‌ മാര്‍ഗ്ഗം യാത്ര ചെയ്യുന്നുവെങ്കില്‍ - കിലോമീറ്ററിന്‌ 8 രൂപ
(ഡല്‍ഹിവരെ ഒന്നു പോയ്‌വരുവാന്‍ - 6000 കിലോമീറ്റര്‍)
പാര്‍ലമെന്റ്‌ കൂടുന്ന ഓരോ ദിവസ്സത്തേക്കും ടി.എ.,ഡി.എ. - 500 രൂ
ഇന്‍ഡ്യയില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ഭാര്യയുമൊത്തുള്ള ഒന്നാംക്ലാസ്സ്‌ എ.സി. യില്‍ റയില്‍ യാത്ര - പൂര്‍ണ്ണമായും സൗജന്യം.
ഡല്‍ഹിയിലേക്ക്‌ ഭാര്യയുമൊത്ത്‌വിമാനയാത്ര - ബിസിനസ്സ്‌ ക്ലാസ്സില്‍ ഒരു കൊല്ലം 32 പ്രാവശ്യം - പൂര്‍ണ്ണമായും സൗജന്യം.
താമസംഃ ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റോ, ഹോസ്റ്റല്‍മുറിയോ - പൂര്‍ണ്ണമായും സൗജന്യം.
വെള്ളംഃ ഒരു കൊല്ലത്തേക്ക്‌ 400 കിലോ ലിറ്റര്‍ വരെ പൂര്‍ണ്ണമായും സൗജന്യം.
കറണ്ട്‌ഃ ഒരു കൊല്ലത്തേക്ക്‌ 50,000 യൂണിറ്റ്‌ - പൂര്‍ണ്ണമായും സൗജന്യം.
വീട്‌ വൃത്തിയാക്കാന്‍ഃ ഒരു കൊല്ലത്തേക്ക്‌ - 30,000 രൂ
ടെലഫോണ്‍ഃ ഇന്റര്‍നെറ്റ്‌ കണക്‌ക്ഷനും 1,70,000 കോളുകളും പൂര്‍ണ്ണമായും സൗജന്യം.
രോഗ ചികിത്സഃ തനിക്കും കുടുമ്പത്തിനും ചിലവു മുഴുവന്‍ - പൂര്‍ണ്ണ സൗജന്യം.

അതായത്‌ ഏകദേശം 32 ലക്ഷം രൂപയാണ്‌ ഒരു കൊല്ലം ഒരാള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്‌. നമുക്ക്‌ 20 എം.പി. മാരുണ്ട്‌.

ഇവര്‍ റിട്ടയര്‍ ചെയ്താലോ?ഃ

ഒരാള്‍ക്ക്‌ ഒരോമാസവും 3,000 രൂപാ പെന്‍ഷന്‍. 5 കൊല്ലത്തില്‍ കവിഞ്ഞുള്ള ഓരോ വര്‍ഷത്തിനും 600 രൂപ കൂടുതല്‍.

updated on 21-8-2010

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം 300% വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ മാസശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ സിറ്റിങ് ഫീസ് 1000ല്‍ നിന്നു 2,000 ആയും മണ്ഡല അലവന്‍സ് 20,000ത്തില്‍ നിന്നു 40,000 ആയും ഉയര്‍ത്താനും തീരുമാനമായി. യാത്രബത്ത ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന പെന്‍ഷന്‍ ആനുകൂല്യം 20,000 രൂപ ആക്കി. പ്രതിമാസ ഓഫീസ് അലവന്‍സ് 20,000 തില്‍ നിന്നും 40,000 രൂപയാക്കി.


പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വീട്ടില്‍ നിന്നും അടുത്ത വിമാനത്താവളം വരെയും തിരിച്ചും യാത്രാ ബത്ത കിലൊമീറ്ററിനു 13 രൂപയില്‍ നിന്നും 16 രൂപയാക്കി. വാഹനം വാങ്ങുന്നതിനു പലിശയില്ലാ വാഹന വായ്പ - ഒറ്റത്തവണ ഒരു ലക്ഷത്തില്‍ നിന്നും നാലു ലക്ഷമായി പുതുക്കി. ;എം.പി.ക്കും ജീവിത പങ്കാളിക്കും ഉയര്‍ന്ന ക്ലാസ്സില്‍ ട്രെയിന്‍ യാത്രാ സൌജന്യം , നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിവര്‍ഷം 34 സൌജന്യ വിമാന ടിക്കറ്റ്. ജീവിത പങ്കാളിക്ക് പ്രതിവര്‍ഷം 8 സൌജന്യ വിമാന ടിക്കറ്റ്.


പതിനഞ്ചാം ലോക് സഭയുടെ തുടക്കം മുതല്‍ (മേയ് 2009) ഇതിനു പ്രാബല്യം ഉണ്ടാകും.

ഇടതുപക്ഷ എംപി മാർ ഇത്തരത്തിൽ അവരുടെ വേതനം അവർതന്നെ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു. ബാക്കിയുള്ളവരെല്ലാം ശമ്പളം ഇനിയും ഉയർത്തി ക്യാബിനെറ്റ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ (80,000) ഒരു രൂപയെങ്കിലും കൂടുതൽ വേണമെന്നു ആവശ്യപ്പെട്ടു. കാരണം പ്രോട്ടോക്കോൾ അനുസരിച്ച് ഒരു എം.പി. ഏറ്റവും വലിയ ഉദ്ദ്യോഗസ്ഥനേക്കാൾ മുകളിലാണു പദവി. എന്നാൽ പാർലമെന്ററി കമ്മറ്റി 50000 രൂപ വരെ ഉയർത്താനേ ശുപാർശ ചെയ്തുള്ളൂ.

ഇടതു പക്ഷ എം.പി.മാർ 16000 രൂപ ശമ്പളം വാങ്ങുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് 22000 രൂപയാണു ലെവിയായി പ്രതിമാസം അടക്കേണ്ടത്. ഇപ്പോൾ 50000 രൂപയാക്കിയാൽ ലവിയും ആനുപാതികമായി കൂട്ടും. അതു കൊണ്ട് അവർക്കു കിട്ടുന്ന നേട്ടം കുറവാണു. അവർ ശമ്പളവർദ്ധനവിനെ എതിർത്തതിനു ഇതും കൂടി ഒരു കാരണമായിരിക്കാം. എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്‌?

'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ!

മൊബൈലിലെ 'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ! ഇനി വന്‍ പിഴ

പരസ്യ പ്രചാരണത്തിനായി അന്യരുടെ മൊബൈലുകളിലേക്കു വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ്
കമ്പനികള്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നതു വന്‍ പിഴയാണ്. മൊബൈല്‍ വരിക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നത് ഒഴിവാക്കാനാണു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്നു മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന കമ്പനികള്‍ക്കു വന്‍ പിഴ ചുമത്താനാണു ട്രായ് തീരുമാനം.

ഇത്തരം കമ്പനികള്‍ക്ക് ‘700” ല്‍ തുടങ്ങുന്ന നമ്പറും നല്‍കും. അതിനാല്‍ മൊബൈല്‍ ഫോണിലേക്കു വരുന്ന വിളികള്‍ പെട്ടെന്നു മനസ്സിലാക്കാനും കോള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവസരം ഉപഭോക്താവിനു കിട്ടുകയും ചെയ്യും. ടെലിമാര്‍ക്കറ്റിങ്
കമ്പനിക്കെതിരെ ആറു തവണയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ രണ്ടു ലക്ഷം രൂപയാണു പിഴ.

നിര്‍ദേശം ലംഘിച്ച് ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ നടത്തുന്ന ആദ്യ കോളിന് 25,000 രൂപ പിഴ ചുമത്താം.

രണ്ടാമത്തേതിന് 75,000 രൂപ. ആറിലെത്തുമ്പോഴേക്കും ഇതു രണ്ടു ലക്ഷമാകും. അതുപോലെ തന്നെ ‘ഡു നോട്ട് കോള്‍” (വിളിക്കാതിരിക്കുക) നിര്‍ദേശം നല്‍കിയിട്ടും നാലു തവണയില്‍ അധികം ഫോണ്‍ ചെയ്താല്‍ സേവന ദാതാക്കള്‍ക്കു ചുമത്തുന്ന പിഴ 10 ലക്ഷം രൂപ.

പരസ്യ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്തരം കോളുകള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു ടെലിമാര്‍ക്കറ്റിങ്
കമ്പനികളുടെയും സേവന ദാതാക്കളുടെയും ബാധ്യതയാണെന്നും ട്രായ് പുറത്തിറക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും.
ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതിനു മേയില്‍ ട്രായ് ചര്‍ച്ചാ രേഖ പുറത്തിക്കിയിരുന്നു. 2007 നാഷനല്‍ ഡു നോട്ട് കോള്‍ റജിസ്ട്രി സര്‍ക്കാര്‍
നടപ്പാക്കിയിരുന്നുവെങ്കിലും ഇതു കാര്യമായ ഫലം നല്‍കിയിരുന്നില്ല. പുതിയ നിര്‍ദേശ പ്രകാരം
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ സേവന ദാതാക്കളുടെ പക്കല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.

ഇന്ന് മുഹറം

മലപ്പുറം: ചൊവ്വാഴ്ച മുഹറം ഒന്നായി ഉറപ്പിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

തിരുവനന്തപുരം: 2010-11 വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കും, പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്‌ഥാപനങ്ങള്‍ എന്നിവയില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കും 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്‌റ്റല്‍ സ്‌റ്റൈപ്പന്റും അനുവദിക്കും. ഹോസ്‌റ്റല്‍ സ്‌റ്റൈപ്പെന്റിന്‌ അര്‍ഹതയുള്ളവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കില്ല. കേരളത്തില്‍ പഠിക്കുന്ന മുസ്‌ളീം വിദ്യാര്‍ഥിനികളാവണം. യോഗ്യതാ പരീക്ഷയില്‍ 50% ത്തില്‍ കുറയാത്ത മാര്‍ക്ക്‌ നേടിയവരായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാവണം. ഹോസ്‌റ്റല്‍ സ്‌റ്റൈപ്പന്റിന്‌ അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്‌റ്റലില്‍ താമസിക്കുന്നവരാവണം. (സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, യൂണിവേഴ്‌സിറ്റി, ഐ.എച്ച്‌.ആര്‍.ഡി., എല്‍.ബി.എസ്‌. എന്നിവ നടത്തുന്ന ഹോസ്‌റ്റലുകളും കുട്ടി പഠിക്കുന്ന സ്‌ഥാപനം നേരിട്ട്‌ നടത്തുന്ന ഹോസ്‌റ്റലുകളും അംഗീകൃതമാണ്‌.) അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌, മാര്‍ക്ക്‌ ലിസ്‌റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌, (ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്‌) വില്ലേജാഫീസറില്‍നിന്നു വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ്‌ അസല്‍, ഹോസ്‌റ്റലര്‍ ആണെങ്കില്‍ വാര്‍ഡനില്‍നിന്നു വാങ്ങി സ്‌ഥാപന മേധാവി മേലൊപ്പിട്ട ഇന്മേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌, സ്വാശ്രയ സഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഗവണ്‍മെന്റ്‌ അലോട്ട്‌മെന്റ്‌ മെമ്മോ എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. എസ്‌.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ സേവിംഗ്‌സ് ബാങ്ക്‌ അക്കൌണ്ട്‌ ഉണ്ടാവണം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18.

പൂക്കോട്ടൂര്‍ പഞ്ചായത്ത്

കൂട്ടായ്മയുടെ പ്രഥമ സംഗമം

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും പഞ്ചായത്തിന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയും 2/12/2010 വ്യാഴാഴ്ച പൂക്കോട്ടൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കണ്‍‌വീനര്‍ കളം രാജന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 3:30ന് ആരംഭിച്ച കൂട്ടായ്മയുടെ പ്രഥമ സമ്മേളനം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എ. സലാം ഉദ്ഘാടനം ചെയ്തു. വിവരാവകാശ - മനുഷ്യാവകാശ കൂട്ടായ്മയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശ്ശേരി മറിയുമ്മ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും സഹകരണമുണ്ടെങ്കില്‍ പഞ്ചായത്തിനു ഗുണകരമായ നല്ലനല്ല പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്താനാവുമെന്ന് ശ്രീ പി. എ. സലാം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ കൂട്ടായ്മയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും പൂക്കോട്ടൂര്‍ പഞ്ചായത്തിനെ ഒരു മാതൃകാ പഞ്ചായത്തായി ഉയര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ത്തന്നെ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

കൂട്ടായ്മയുടെ പ്രഥമ സംഗമം പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി. എ. സലാം നിര്‍വ്വഹിക്കുന്നു. കൂട്ടായ്മ ജില്ലാ കണ്‍‌വീനര്‍ കളം രാജന്‍, കൂട്ടായ്മ പഞ്ചായത്ത് സെക്രട്ടറി നവാസ് കൊട്ടോട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശേരി മറിയുമ്മ, വാര്‍ഡുമെംബര്‍ മുഹമ്മദ് മാസ്റ്റര്‍, കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് സലിം തുടങ്ങിയവര്‍ സമീപം

കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് സലിം പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ ഈ കൂട്ടായ്മയ്ക്കുള്ള പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു. കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങളും പൊതുജനങ്ങള്‍ക്ക് ഈ കൂട്ടായ്മ കൊണ്ടുള്ള ഉപയോഗങ്ങളും പഞ്ചായത്തില്‍ കൂട്ടായ്മ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകളും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. വിവരാവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണമെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ചില തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തുകളുടെ സര്‍വ്വ മേഖലകളിലുമുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് കൂട്ടായ്മ സെക്രട്ടറി നവാസ് കൊട്ടോട്ടി സംസാരിച്ചു. ഇതര പഞ്ചായത്തുകളില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തിനു വേണ്ടി കൂട്ടായ്മയിലൂടെ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ അവകാശപ്പെട്ടു.




വിവരാവകാശ നിയമത്തെക്കുറിച്ചും അത് ഏതേതു മേഖലകളില്‍ എങ്ങനെയൊക്കെ ജനോപകാരപ്രദമായി പ്രയോഗിക്കാമെന്നതിനെക്കുറിച്ചും ശ്രീ കളം രാജന്‍ വിശദീകരിച്ചു. ഗ്യാസ്, റേഷന്‍, റോഡ്, വൈദ്യുതി തുടങ്ങി സമസ്ത മേഖലകളിലും സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായിത്തന്നെ ക്ലാസെടുത്തു. സാധാരണക്കാരന് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന, കാലവിളംബമില്ലാതെ പൊതുജങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുന്ന ഈ നിയമത്തെ പലരും തെറ്റിദ്ധരിപ്പിക്കുന്നതിലും തെറ്റിദ്ധരിക്കുന്നതിലും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

മുഹമ്മദ് മാസ്റ്റര്‍, അസീസ് മാസ്റ്റര്‍, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ടി. വി. ഇസ്മായില്‍, അസയിന്‍ എന്നീ പഞ്ചായത്തു പ്രതിനിധികളും വിവരാവകാശ കൂട്ടായ്മ മലപ്പുറം ജില്ലാ ട്രഷറര്‍ മുജീബ്‌റഹ്‌മാന്‍ പത്തിരിയാലും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെ പൂക്കോട്ടൂര്‍ ഡിഷനിലെയും എല്ലാ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു.

പഞ്ചായത്തിന്റെ നിലവിലുള്ള പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പൊതുജങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞു. തുടര്‍ന്ന് സംഘാടകരായ കൂട്ടായ്മയുടെ ട്രഷറര്‍ ഷാജിമോന്‍ നന്ദി പ്രകാശിപ്പിച്ചതോടെ പൂക്കോട്ടൂര്‍ പഞ്ചായത്ത് വിവരാവകാശ - മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രഥമ സംഘാടനം സമാപിച്ചു.