Wednesday, December 8, 2010

വിവരാവകാശ നിയമം

അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005) എന്ത്, എന്തിന് ?
രാജ്യഭരണം,പ്രഭുഭരണം,ഏകാധിപത്യഭരണം,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത് വിവിധ തരത്തിലുള്ള ഭരണസമ്പ്രദായങ്ങളുണ്ട്. ഇവയിൽ ഏറ്റവും പുരോഗമനവും പരക്കെ അംഗീകരിക്കപെട്ടതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്ത്യം. ജനങ്ങൾ,ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവിധാനം. ജനങ്ങളുടെ ആധിപത്ത്യമാണിത്,മറിച്ച് ജനങ്ങളുടെ മേലുള്ള ആധിപത്ത്യമല്ല. ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ.
സർക്കാരും സർക്കാർ ഓഫീസുകളും മറ്റു പൊതുസ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പണം എങ്ങിനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള പൂർണ്ണ അവകാശം ഏതൊരു പൌരനുമുണ്ട്. ഇപ്രകാരം വിവരം ലഭിക്കുന്നതിനുള്ള വിപ്ലവകരമായ നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയ അറിയാനുള്ള അവകാശ നിയമം 2005
(വിവരവകാശ നിയമം 2005).
നിയമം എന്ന് നിലവിൽ വന്നു ?
2005 മെയ് 11നു ലോകസഭ പാസാക്കിയ അറിയനുള്ള അവകാശ നിയമത്തിന് ജുൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമം പൂർണമായി ഒക്ടോബർ 12 മുതൽ രാജ്യ് ത്തെങ്ങും (ജമ്മു കാശ്മീർ ഒഴികെ) നിലവിൽ വന്നു. നിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൌരന്മാർ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങൾ നൽകണം.
ആരാണ് പെതു അതികാരി ?
പൊതു അധികാരിയെന്നാൽ ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭയുടെയോ നിയമം വഴിയോ സർക്കാർ ഉത്തരവ് വഴിയോ നിലവിൽ വന്നതോ രൂപീകരിച്ചതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങളും,സംഘടനകളും പൊതു അതികാരി എന്നതിന്റെ നിർവജനത്തിൽപ്പെടും.
എന്താണ് വിവരം ?
‘വിവര’മെന്ന് നിയമത്തിൽ നിർവചിച്ചിട്ടുള്ളത് ഒരു പൊതു അതികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകൾ,ആധാരങ്ങൾ,മെമ്മോകൾ,ഇ-മെയിലുകൾ,അഭിപ്രായക്കുറിപ്പുകൾ,പ്രസ്സ് റിലീസുകൾ,സർക്കുലറുകൾ,ഉത്തരവുകൾ,ലോഗ്ബുക്കുകൾ,കരാറുകൾ,റിപ്പോർട്ടുകൾ,കടലാസുകൾ,സാമ്പിളുകൾ,മാത്യകകൾ,ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ എന്നിവയാണ്.
വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം
ഈ നിയമം നിലവിൽ വന്ന് 120 ദിവസങ്ങൾക്കകം ഓരോ പൊതുഅധികാരിയും തന്റെ ഓഫീസിന്റെ ഘടന,ചുമതല,കർത്തവ്യങ്ങൾ,ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ,കടമകൾ,ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,റഗുലേഷനുകൾ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ,അവരുടെ പ്രധിമാസ ശമ്പളം, ഓഫീസിനും അധിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജറ്റ് വിഹിതം, സബ്സിഡി, പദ്ധതികളുടെ പൂർണ്ണവിവരങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ,ലഭിച്ച തുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൌജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ,സ്ഥപനം സൂക്ഷിക്കുന്ന രജിസ്റ്റരുകളുടെ കണക്കുകൾ,പൌരന്മാർക്ക് വിവരങ്ങൾ അറിയുന്നതിനു ഏർപെടുത്തിയിട്ടുള്ള സൌകര്യങ്ങൾ,പെതു ഇൻഫർമേഷൻ ഓഫീസർമാരുടെ പേർ,ഔദ്യേഗിക പദവി, തുടങ്ങിയവ പരസ്യപ്പെടുത്തേണ്ടതും, വർഷാവർഷം പുതുക്കേണ്ടതുമാണ്. ഇവയൊക്കെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രൂപത്തിലാണ് വെളിപ്പെടുത്തേണ്ടത്.
നിയമമനുസരിച്ച് പൊതു അധികാരസ്ഥപനങ്ങൾ അവയുടെ എല്ലാ റെക്കോർഡുകളും രേഖകളും ക്രമമായി അടുക്കി നമ്പറിട്ട് സൂക്ഷിക്കണം. ന്യായമായ കാലവധിക്കുള്ളിൽ അവ കംപ്യൂട്ടറിലാക്കി നെറ്റ് വർക്കിലൂടെ രാജ്യത്ത് എല്ലയിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. ഇതിനുപുറമെ പെതു ജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വസ്തുതകളും പരസ്യമാക്കണം.
വിവരം ലഭിക്കാൻ ആർക്ക് അപേക്ഷ നൽകണം ?
എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. രേഖാമൂലമോ ഇലക്ടോണിക്ക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം അപേക്ഷകൾ വാങ്ങി പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കുള്ളത്. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുത്തുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളൂ.
അപേക്ഷകന് വിവരങ്ങൾ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപ വീതം നൽകണം.സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് അതിനുള്ള യഥാർഥ ചെലവ് നൽകേണ്ടതാണ്. രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനു ശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണ് നൽകേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.
വിവരം 30 ദിവസത്തിനകം നൽകണം
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. വിവരങ്ങൾ നൽകുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ക്കൂടുതൽ ഫീസ് തുക അതിന്റെ ചെലവിനത്തിൽ വാങ്ങിക്കാൻ തീരുമാനം എടുക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അരിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേക്കും ഫീസ് ഒടുക്കേണ്ടതിലേക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ് കണക്കാക്കുമ്പോൾ ഒഴിവാക്കുന്നതാണ്. നിർദിഷ്ട സമയത്തിനകം വിവരം നൽകാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നൽകാൻ കഴിയാതെ പോയാൽ യാതൊരു ഫീസും ഈടാക്കതെ അത് നൽകേണ്ടതാണ്.
അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതുഅധികാരിയുടെ കൈവശമാണ് ഉള്ളതെങ്കിൽ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അഞ്ചു ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കണം. അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാം കക്ഷി നൽകിയതും അദ്ദേഹം അത് രഹസ്യമാക്കി സൂക്ഷിക്കാൻ നൽകിയതുമാണെങ്കിൽ വിവരം നൽകുന്നതിനായി അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിയുടെ സമ്മതം വാങ്ങിയിരിക്കേണ്ടതാണ്. ഇതിനായി മൂന്നാം കക്ഷിക്ക് നോട്ടീസ് അയക്കണം. വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്നാം കക്ഷി അത് 10 ദിവസത്തിനകം അറിയിക്കേണ്ടതാണ്.
പിഴശിക്ഷ
നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നില്ലെങ്കിലോ ന്യായമായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ തെറ്റായതോ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകിയാലോ 250 രൂപ മുതൽ 25,000 രൂപ വരെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടിവരും. ഇതിനുപുറമെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും.
അപ്പീൽ നൽകുന്നതിനുള്ള അവകാശം
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൌരനു രണ്ടു തലത്തിൽ അപ്പീൽ പോകാം. ആദ്യത്തെ അപ്പീൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ ഉയർന്ന റാങ്കിൽ അപ്പീൽ സ്വീകരിക്കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്, പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം നൽകണം. അപ്പീൽ ഹരജിക്കാരന് യഥാസമയം അപ്പീൽ നൽകാൻ കഴിയാഞ്ഞത് മതിയായ കാരണങ്ങൾ മൂലമാണെന്ന് ബോധ്യമാകുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് (അപ്പലേറ്റ് അതോറിറ്റിക്ക്) കാലപരിധിക്ക് ശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്. ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.

സുതാര്യകേരളം പോസ്‌റ്റ്‌മാന്‍ ജോലി ചെയ്യുകയാണോ ...?

തലക്കെട്ടായി ഉന്നയിച്ച ചോദ്യം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. അടുത്തിടെയായി എന്റെ വിവരാവകാശ സുഹൃത്തുക്കളും സാധാരണക്കാരായ പരാതിക്കാരും ഈ ചോദ്യം വ്യാപകമായി ചോദിച്ചുതുടങ്ങിയിരിക്കുന്നു.


ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ടവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സുതാര്യകേരളത്തില്‍ നല്‍കുന്ന പരാതികളില്‍ നടപടി കൈകൊള്ളുന്നതില്‍ വ്യാപക അപാകതകളുള്ളതായി ആക്ഷേപം. അടുത്തകാലത്തായി പരാതി നല്‍കിയ വിവിധ പരാതികളില്‍ സുതാര്യകേരളം സ്വീകരിച്ച നടപടികള്‍ ഫലപ്രദമല്ലെന്നതാണ്‌ ആക്ഷേപത്തിന്‌ കാരണം.
പരാതി നല്‍കിയാല്‍ പ്രസ്‌തുത പരാതി വകുപ്പുതല അന്വേഷണങ്ങള്‍ക്കായി അയച്ചുകൊടുക്കുക മാത്രമാണ്‌ സുതാര്യകേരളം വകുപ്പ്‌ ചെയ്‌തുവരുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശം എല്ലാ കത്തുകളിലും നേരത്തെ പ്രിന്റ്‌ ചെയ്‌തതിനാല്‍ പ്രഹസനമാകുകയാണ്‌.
എന്നാല്‍ വിവിധ വകുപ്പുകള്‍ മാസങ്ങള്‍ കഴിഞ്ഞാണ്‌ റിപ്പോര്‍ട്ട്‌ തിരികെ നല്‍കുന്നത്‌. ചില വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നുമില്ല. നല്‍കാത്ത വകുപ്പിനോട്‌ കാരണമന്വേഷണങ്ങളും നടക്കുന്നില്ലെന്ന്‌ വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു.
മലപ്പുറം ജില്ലയില്‍ ലീഗല്‍മെട്രോളജി വകുപ്പ്‌ അനധികൃതമായി ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്ന്‌ ഫെയര്‍മീറ്റര്‍ കുടിശ്ശിക പിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ എട്ട്‌ മാസം കഴിഞ്ഞ ശേഷമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ എട്ട്‌ മാസം മുമ്പ്‌ സുതാര്യകേരളത്തില്‍ നിന്ന്‌ സംസ്ഥാന ലീഗല്‍മെട്രോളജി വകുപ്പിന്‌ കൈമാറിയ കത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ കത്ത്‌ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച യാതൊരു അന്വേഷണവും സുതാര്യകേരളത്തിന്റെ ഓഫീസ്‌ അന്വേഷിച്ചില്ലെന്നത്‌ ഈ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്‌.

സുതാര്യ കേരളത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മാത്രമാണ്‌ പലപ്പോഴും നടപടി കൈകൊള്ളാറുള്ളത്‌. ഇത്തരത്തിലുള്ളത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശനുമായി യോജിച്ച്‌ നടത്തുന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുകയും നടപടിക്കായി നിര്‍ദേശിക്കുമെന്നല്ലാതെ വീഴ്‌ചവരുത്തിയവര്‍ക്കുള്ള ശിക്ഷ നല്‍കുന്ന രീതിയോ നിലവിലില്ല.
മലപ്പുറത്തെ ആര്‍ട്ട്‌ ഗ്യാലറി തുറക്കാത്തത്‌ സംബന്ധിച്ച്‌ ദയാനന്ദന്‍ എന്നയാള്‍ സുതാര്യകേരളത്തില്‍ പരാതിപ്പെട്ടപ്പോള്‍ ജില്ലാകലക്ട്രേറ്റിലെ വിവരങ്ങള്‍ അയച്ചുകൊടുക്കുക മാത്രമാണ്‌ ഈ വകുപ്പ്‌ ചെയ്‌തത്‌. കൂടാതെ കോട്ടക്കലിലെ മാലിനീകരണ പ്രശ്‌നത്തെ കുറിച്ച്‌ കളം രാജനും, ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥാപിക്കാത്തതു സംബന്ധിച്ച്‌ കെ ഷാജി നല്‍കിയ പരാതിയിലും നടപടിയെടുക്കുന്നതിന്‌ പകരം വിവിധ വകുപ്പുകളിലെ റിപ്പോര്‍ട്ട്‌ സുതാര്യകേരളത്തിന്റെ കത്തിനോടൊപ്പം അയക്കുകയാണ്‌ ചെയ്‌തതെന്ന്‌ പരാതിക്കാര്‍ പറയുന്നു. അതെ സമയം ദൂരദര്‍ശനില്‍ നടന്നുവരുന്ന പ്രോഗ്രാമിലും നടപടിയെടുക്കാനായി ഉദ്യോഗസ്ഥനോട്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ പിന്നീട്‌ പരിഹരിച്ചോ എന്നുള്ള അന്വേഷണവും നടത്താറില്ല.

ഇതെ തുടര്‍ന്ന്‌ സുതാര്യകേരളത്തില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌ പലരും.സാധാരണക്കാരന്‌ ഏറ്റവും ഫലപ്രദമെന്ന രീതിയിലുള്ള പ്രചാരണപരിപാടികളാണ്‌ ദൂരദര്‍ശനില്‍ വിവിധ പ്രോഗ്രാമുകളുടെ ഇടവേളകളിലായി നല്‍കിവരുന്നത്‌. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പരസ്യം നല്‍കി വകുപ്പിനെ പ്രശസ്‌തമാക്കുമ്പോഴും പരാതികളില്‍ തപാല്‍ക്കാരന്റെ ജോലിക്കുസമാനമാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നത്‌ ശരിവെക്കുകയാണ്‌. സാധാരണക്കാരന്റെ നികുതിപണം ചെലവഴിച്ച്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യാനാണ്‌ ഈ സമിതിയെങ്കില്‍ ഇതിനെ നിലനിര്‍ത്തുന്നതിന്‌ പകരം പിരിച്ചുവിട്ടുകൂടെ......

മലബാര്‍ ക്രാഫ്‌റ്റ് മേള കോട്ടക്കുന്നില്‍ 15 മുതല്‍

മലപ്പുറം: കോട്ടക്കുന്നില്‍ 15 മുതല്‍ നടക്കുന്ന മലബാര്‍ ക്രാഫ്‌റ്റ് മേളയ്‌ക്ക് പ്രവേശന ടിക്കറ്റ്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചു. കലക്‌ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. ഒരാള്‍ക്ക്‌ 10 രൂപ നിരക്കില്‍ പ്രവേശ ഫീസ്‌ ഈടാക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയതോടെയാണു പിന്‍മാറ്റം. മാത്രമല്ല ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയാല്‍ ക്രാഫ്‌റ്റ്മേളക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും കുറയും. ഇതിനാല്‍ കൂടിയാണ്‌ ടിക്കറ്റ്‌ പിന്‍വലിക്കാനുള്ള തീരുമാനം. മേളയുടെ പ്രചരണവുമായി ബന്ധപ്പെട്ടു ജില്ലയില്‍ റോഡ്‌ഷോ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്‌ഘാടനം 14 നു മലപ്പുറത്തു നടക്കും. കഴിഞ്ഞ വര്‍ഷം ഏഴ്‌ ലക്ഷം പേര്‍ പങ്കെടുത്ത ക്രാഫ്‌റ്റ്സ്‌ മേളയില്‍ ഈ വര്‍ഷം ഇരട്ടി ആളുകള്‍ പങ്കെടക്കുമെന്നാണു കണക്കാക്കുന്നത്‌. ഈജിപ്‌ത്, നേപ്പാള്‍, അഫ്‌ഗാനിസ്‌ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്നതു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു കാരണമാവും. ക്രാഫ്‌റ്റ്മേളയില്‍ ഇത്തവണ 50 കുടിലുകള്‍ കേരളത്തില്‍ നിന്നുമുണ്ടാവും. സംസ്‌ഥാനത്തിന്‌ പുറത്തു നിന്നും 154 കുടിലുകളണാണ്ടാവുക. മേളയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

സ്വര്‍ണവില പവന്‌ 240 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ സ്വര്‍ണവിലയില്‍ ഇന്ന്‌ വന്‍ ഇടിവ്‌. പവന്‌ 240 രൂപ കുറഞ്ഞ്‌ 15,360 രൂപയായി. ഗ്രാമിന്‌ 1,920 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 30 രൂപയാണു കുറഞ്ഞത്‌. ഇന്നലെ പവന്‌ 15,600 രൂപയായി റെക്കോര്‍ഡിട്ട ശേഷമാണ്‌ ഈ ഇറക്കം.രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ്‌ ഇന്ത്യയിലും സ്വര്‍ണവില കുറയാന്‍ കാരണം.

എല്ലാ വകുപ്പുകളിലേയും നിയമനം അന്വേഷിക്കണം

മഞ്ചേരി: സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും നടന്ന നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ പ്രൊഫ. പി.ശ്രീധരന്‍ ഫൗണ്ടേഷന്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tuesday, December 7, 2010

എം.പി. മാരുടെ പുതുക്കിയ ശമ്പളം

എം.പി. മാരുടെ പുതുക്കിയ ശമ്പളം: MP salary revised
ഡല്‍ഹിയിലേക്ക്‌ കേരളജനത തിരഞ്ഞെടുത്തയക്കുന്ന ഒരോ ജനസേവകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ എന്തൊക്കയെന്ന്‌ അറിഞ്ഞിരിക്കേണ്ടതല്ലേ?

ഇതാ, ഇതൊക്കെയാണ്‌, സെപ്റ്റമ്പര്‍ 2001 മുതല്‍ഃ-

മാസശമ്പളം - 12,000 രൂ.
തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലത്തിനുള്ളിലെ മാസ ചിലവുകള്‍ക്ക്‌ - 10,000 രൂ
ഓഫീസ്സ്‌ ചിലവുകള്‍ക്ക്‌ ഓരോമാസവും - 14,000 രൂ
യാത്രപ്പടിഃ
റോഡ്‌ മാര്‍ഗ്ഗം യാത്ര ചെയ്യുന്നുവെങ്കില്‍ - കിലോമീറ്ററിന്‌ 8 രൂപ
(ഡല്‍ഹിവരെ ഒന്നു പോയ്‌വരുവാന്‍ - 6000 കിലോമീറ്റര്‍)
പാര്‍ലമെന്റ്‌ കൂടുന്ന ഓരോ ദിവസ്സത്തേക്കും ടി.എ.,ഡി.എ. - 500 രൂ
ഇന്‍ഡ്യയില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ഭാര്യയുമൊത്തുള്ള ഒന്നാംക്ലാസ്സ്‌ എ.സി. യില്‍ റയില്‍ യാത്ര - പൂര്‍ണ്ണമായും സൗജന്യം.
ഡല്‍ഹിയിലേക്ക്‌ ഭാര്യയുമൊത്ത്‌വിമാനയാത്ര - ബിസിനസ്സ്‌ ക്ലാസ്സില്‍ ഒരു കൊല്ലം 32 പ്രാവശ്യം - പൂര്‍ണ്ണമായും സൗജന്യം.
താമസംഃ ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റോ, ഹോസ്റ്റല്‍മുറിയോ - പൂര്‍ണ്ണമായും സൗജന്യം.
വെള്ളംഃ ഒരു കൊല്ലത്തേക്ക്‌ 400 കിലോ ലിറ്റര്‍ വരെ പൂര്‍ണ്ണമായും സൗജന്യം.
കറണ്ട്‌ഃ ഒരു കൊല്ലത്തേക്ക്‌ 50,000 യൂണിറ്റ്‌ - പൂര്‍ണ്ണമായും സൗജന്യം.
വീട്‌ വൃത്തിയാക്കാന്‍ഃ ഒരു കൊല്ലത്തേക്ക്‌ - 30,000 രൂ
ടെലഫോണ്‍ഃ ഇന്റര്‍നെറ്റ്‌ കണക്‌ക്ഷനും 1,70,000 കോളുകളും പൂര്‍ണ്ണമായും സൗജന്യം.
രോഗ ചികിത്സഃ തനിക്കും കുടുമ്പത്തിനും ചിലവു മുഴുവന്‍ - പൂര്‍ണ്ണ സൗജന്യം.

അതായത്‌ ഏകദേശം 32 ലക്ഷം രൂപയാണ്‌ ഒരു കൊല്ലം ഒരാള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്‌. നമുക്ക്‌ 20 എം.പി. മാരുണ്ട്‌.

ഇവര്‍ റിട്ടയര്‍ ചെയ്താലോ?ഃ

ഒരാള്‍ക്ക്‌ ഒരോമാസവും 3,000 രൂപാ പെന്‍ഷന്‍. 5 കൊല്ലത്തില്‍ കവിഞ്ഞുള്ള ഓരോ വര്‍ഷത്തിനും 600 രൂപ കൂടുതല്‍.

updated on 21-8-2010

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം 300% വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ മാസശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ സിറ്റിങ് ഫീസ് 1000ല്‍ നിന്നു 2,000 ആയും മണ്ഡല അലവന്‍സ് 20,000ത്തില്‍ നിന്നു 40,000 ആയും ഉയര്‍ത്താനും തീരുമാനമായി. യാത്രബത്ത ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന പെന്‍ഷന്‍ ആനുകൂല്യം 20,000 രൂപ ആക്കി. പ്രതിമാസ ഓഫീസ് അലവന്‍സ് 20,000 തില്‍ നിന്നും 40,000 രൂപയാക്കി.


പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വീട്ടില്‍ നിന്നും അടുത്ത വിമാനത്താവളം വരെയും തിരിച്ചും യാത്രാ ബത്ത കിലൊമീറ്ററിനു 13 രൂപയില്‍ നിന്നും 16 രൂപയാക്കി. വാഹനം വാങ്ങുന്നതിനു പലിശയില്ലാ വാഹന വായ്പ - ഒറ്റത്തവണ ഒരു ലക്ഷത്തില്‍ നിന്നും നാലു ലക്ഷമായി പുതുക്കി. ;എം.പി.ക്കും ജീവിത പങ്കാളിക്കും ഉയര്‍ന്ന ക്ലാസ്സില്‍ ട്രെയിന്‍ യാത്രാ സൌജന്യം , നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിവര്‍ഷം 34 സൌജന്യ വിമാന ടിക്കറ്റ്. ജീവിത പങ്കാളിക്ക് പ്രതിവര്‍ഷം 8 സൌജന്യ വിമാന ടിക്കറ്റ്.


പതിനഞ്ചാം ലോക് സഭയുടെ തുടക്കം മുതല്‍ (മേയ് 2009) ഇതിനു പ്രാബല്യം ഉണ്ടാകും.

ഇടതുപക്ഷ എംപി മാർ ഇത്തരത്തിൽ അവരുടെ വേതനം അവർതന്നെ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു. ബാക്കിയുള്ളവരെല്ലാം ശമ്പളം ഇനിയും ഉയർത്തി ക്യാബിനെറ്റ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ (80,000) ഒരു രൂപയെങ്കിലും കൂടുതൽ വേണമെന്നു ആവശ്യപ്പെട്ടു. കാരണം പ്രോട്ടോക്കോൾ അനുസരിച്ച് ഒരു എം.പി. ഏറ്റവും വലിയ ഉദ്ദ്യോഗസ്ഥനേക്കാൾ മുകളിലാണു പദവി. എന്നാൽ പാർലമെന്ററി കമ്മറ്റി 50000 രൂപ വരെ ഉയർത്താനേ ശുപാർശ ചെയ്തുള്ളൂ.

ഇടതു പക്ഷ എം.പി.മാർ 16000 രൂപ ശമ്പളം വാങ്ങുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് 22000 രൂപയാണു ലെവിയായി പ്രതിമാസം അടക്കേണ്ടത്. ഇപ്പോൾ 50000 രൂപയാക്കിയാൽ ലവിയും ആനുപാതികമായി കൂട്ടും. അതു കൊണ്ട് അവർക്കു കിട്ടുന്ന നേട്ടം കുറവാണു. അവർ ശമ്പളവർദ്ധനവിനെ എതിർത്തതിനു ഇതും കൂടി ഒരു കാരണമായിരിക്കാം. എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്‌?

'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ!

മൊബൈലിലെ 'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ! ഇനി വന്‍ പിഴ

പരസ്യ പ്രചാരണത്തിനായി അന്യരുടെ മൊബൈലുകളിലേക്കു വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ്
കമ്പനികള്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നതു വന്‍ പിഴയാണ്. മൊബൈല്‍ വരിക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നത് ഒഴിവാക്കാനാണു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്നു മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന കമ്പനികള്‍ക്കു വന്‍ പിഴ ചുമത്താനാണു ട്രായ് തീരുമാനം.

ഇത്തരം കമ്പനികള്‍ക്ക് ‘700” ല്‍ തുടങ്ങുന്ന നമ്പറും നല്‍കും. അതിനാല്‍ മൊബൈല്‍ ഫോണിലേക്കു വരുന്ന വിളികള്‍ പെട്ടെന്നു മനസ്സിലാക്കാനും കോള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവസരം ഉപഭോക്താവിനു കിട്ടുകയും ചെയ്യും. ടെലിമാര്‍ക്കറ്റിങ്
കമ്പനിക്കെതിരെ ആറു തവണയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ രണ്ടു ലക്ഷം രൂപയാണു പിഴ.

നിര്‍ദേശം ലംഘിച്ച് ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ നടത്തുന്ന ആദ്യ കോളിന് 25,000 രൂപ പിഴ ചുമത്താം.

രണ്ടാമത്തേതിന് 75,000 രൂപ. ആറിലെത്തുമ്പോഴേക്കും ഇതു രണ്ടു ലക്ഷമാകും. അതുപോലെ തന്നെ ‘ഡു നോട്ട് കോള്‍” (വിളിക്കാതിരിക്കുക) നിര്‍ദേശം നല്‍കിയിട്ടും നാലു തവണയില്‍ അധികം ഫോണ്‍ ചെയ്താല്‍ സേവന ദാതാക്കള്‍ക്കു ചുമത്തുന്ന പിഴ 10 ലക്ഷം രൂപ.

പരസ്യ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്തരം കോളുകള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു ടെലിമാര്‍ക്കറ്റിങ്
കമ്പനികളുടെയും സേവന ദാതാക്കളുടെയും ബാധ്യതയാണെന്നും ട്രായ് പുറത്തിറക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും.
ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതിനു മേയില്‍ ട്രായ് ചര്‍ച്ചാ രേഖ പുറത്തിക്കിയിരുന്നു. 2007 നാഷനല്‍ ഡു നോട്ട് കോള്‍ റജിസ്ട്രി സര്‍ക്കാര്‍
നടപ്പാക്കിയിരുന്നുവെങ്കിലും ഇതു കാര്യമായ ഫലം നല്‍കിയിരുന്നില്ല. പുതിയ നിര്‍ദേശ പ്രകാരം
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ സേവന ദാതാക്കളുടെ പക്കല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.