Saturday, December 11, 2010

ലാബിലെ തീപിടിത്തം: മലപ്പുറം മദ്യദുരന്തത്തിലെ സാമ്പിളുകള്‍ ഉണ്ടായിരുന്നതായി സംശയം

തിരുവനന്തപുരം:കത്തി നശിച്ച ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ സ്‌റ്റോര്‍റൂമില്‍ മലപ്പുറം മദ്യദുരന്തത്തിലെ സാമ്പിളുകള്‍ ഉണ്ടായിരുന്നതായി സംശയം.കൊലപാതകം,ആത്മഹത്യ,മദ്യദുരന്തങ്ങള്‍,മറ്റ് അബ്കാരി കേസുകള്‍, പീഡന കേസുകള്‍,ദുരൂഹമരണങ്ങള്‍ തുടങ്ങി സംസ്ഥാനത്തെ പ്രമാദമായ കേസുകളുമായി ബന്ധപ്പെ ട്ട രാസപരിശോധനയാണ് ഇവിടെ നടക്കുന്നത്.ഇതിനു പുറമേ കോടതിയുടെ നിര്‍ദേശപ്രകാരമെത്തുന്ന തെളിവുകളുടെ പരിശോധനയും നടക്കാറുണ്ട്.പരിശോധനക്കുശേഷം സാമ്പിളുകളും അവയുടെ റിപ്പോര്‍ട്ടുകളും സൂക്ഷിക്കേണ്ട ചുമതലയും ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ്.
എക്‌സൈസ് പൊലീസ് വകുപ്പുകള്‍ കേസുകളിലെ രാസപരിശോധനക്ക് ആശ്രയിക്കുന്നത് ഈ ലാബിനെയാണ്.എറണാകുളത്തെയും കോഴിക്കോട്ടെയും രണ്ട് റീജനല്‍ ലാബുകളുടെ കേന്ദ്ര ഓഫിസാണ് തിരുവനന്തപുരത്തേത്.അതുകൊണ്ടുതന്നെ മലപ്പുറം ദുരന്തവുമായി ബന്ധപ്പെട്ട സുപ്രധാന സാമ്പിളുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിനെ തള്ളിക്കളയാനാവില്ല.ഇതിനിടെ കത്തിയമര്‍ന്ന മുറിയില്‍ നിന്ന് മണെ്ണണ്ണയുടെ മണമുള്ള ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിട്ടുണ്ട്.ഇ.എന്‍.എ(എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ ) എന്ന് ലേബലൊട്ടിച്ച കുപ്പിയിലാണ് മണെ്ണണ്ണ മണക്കുന്നതായി കണ്ടെത്തിയത്.
2009 ഏപ്രിലില്‍ ചേര്‍ത്തലയില്‍ നിന്ന് മദ്യത്തിന്റ സാമ്പിള്‍ പരിശോധനക്കായാണ് ഈ കുപ്പി ലാബിലെത്തിയത് എന്നാണ് കുപ്പിയുടെ പുറത്തെ ലേബലില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.ആള്‍ക്കഹോളിന്റെ സാമ്പിള്‍ പരിശോധനക്കായെത്തിയ കുപ്പിയുടെ അകത്തും പുറത്തും മണെ്ണണ്ണയുടെ മണം വന്നതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല.ഫോറന്‍സിക് അധികൃതരാണ് കത്തിയമര്‍ന്ന അലമാരക്ക് സമീപത്ത് നിന്ന് കുപ്പി കണ്ടെത്തിയത്.അവര്‍ പോലീസിന് കൈമാറുകയായിരുന്നു.കുപ്പിയുടെ മുകളില്‍ വിരലടയാളം കണ്ടതിനെത്തുടര്‍ന്ന് പോലീസ് വിരലടയാള വിദഗ്ധര്‍ക്ക് കൈമാറി.
എണ്‍പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്.നിര്‍ണായക തെളിവുകള്‍ സൂക്ഷിക്കുന്ന ഇവിടെ സാധാരണ വാച്ച്മാന്‍ മാത്രമേയുള്ളൂ.

No comments:

Post a Comment