Saturday, December 18, 2010

ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രവാദത്തില്‍ ആകൃഷ്ടരല്ല: വിക്കിലീക്ക്‌സ്


ലണ്ടന്‍ : ഇന്ത്യയിലെ 150 ദശലക്ഷം വരുന്ന മുസ്്‌ലിംകളില്‍ ഭൂരിപക്ഷവും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാത്തവരാണെന്ന് വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. വിഘടനവാദവും മതതീവ്രവാദവും ഇന്ത്യയിലെ ചെറിയ ശതമാനം മുസ്‌ലിംകളെ മാത്രമേ സ്വാധീനിക്കുന്നുള്ളുവെന്നും മറ്റുള്ളവര്‍ വിശാല ചിന്താഗതിക്കാരാണെന്നുമുളള മുന്‍ യു.എസ് പ്രതിനിധി ഡേവിഡ് മല്‍ഫഡിന്റെ പരാമര്‍ശങ്ങളടങ്ങിയ രേഖകളാണ് വിക്കീലീക്ക്‌സ് ഏറ്റവും പുതുതായി പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വൈവിധ്യമാര്‍ന്ന ജനാധിപത്യ സംവിധാനവും സംസ്‌കാരവും മുസ്ലിംകളെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അവരെ മുഖ്യധാരയില്‍ നിന്ന് അകന്നു പോവാതെ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും രേഖകളില്‍ പറയുന്നു. മുസ്്‌ലിം യുവാക്കളും മുഖ്യധാരയോടൊപ്പം സഞ്ചരിക്കുന്നവരാണ. ബഹുഭൂരിപക്ഷം മുസ്ലിംകളും രാജ്യത്തെ രാഷ്ട്രീയ- സാമ്പത്തിക ജീവിതമേഖലകളില്‍ സജീവസാന്നിധ്യമാണ്. ഇതിന് പുറമെ നിരവധി മുസ്‌ലിം മത- രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകളും രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തെ ജനാധിപത്യ സംസ്‌കാരത്തില്‍ മുസ്ലിം സമുദായത്തിന്റെ സാന്നിധ്യം ഒഴിവാക്കാവാവത്തതാണ്. രാഷ്ട്രീയകാര്യങ്ങളില്‍ അവരുടെ ശബ്ദം ഉറപ്പാക്കാന്‍ രാജ്യം ശ്രമിച്ചിട്ടുണ്ട്. അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ പോലും മുസ്‌ലിം സമുദായത്തിന്റെ വോട്ടകള്‍ പ്രധാനചര്‍ച്ചാ വിഷയമായിരുന്നു. മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിനെ പോലുള്ളവര്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ തീവ്രവാദത്തിന്റെ പേരില്‍ വിട്ടുകളയുകയാണ്- രേഖകള്‍ പറയുന്നു.

ഇതിന് പുറമെ ഇന്ത്യയിലെ മതേതരത്വ സ്വഭാവമുള്ള വിദ്യാഭ്യാസ സംവിധാനം പിന്നാക്കം പോകുന്ന മുസ്ലിം വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുന്നുണ്ട്. കായിക- വിനോദ മേഖലകളില്ലെല്ലാം തന്നെ നിരവധി മുസ്‌ലിം പ്രതിഭകളുണ്ട്. സാനിയ മിര്‍സ, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ പ്രഗത്ഭരാണ്. പുതിയ മുസ്്‌ലിം യുവത്വം മനസ്സിലാക്കേണ്ടത് അവര്‍ ആദ്യം ഇന്ത്യക്കാരാണെന്നും പിന്നീടാണ് മുസ്ലിംകളെന്നുമാണെന്നും വിക്കിലീക്ക്‌സിന്റെ രേഖകളില്‍ പറയുന്നു.

No comments:

Post a Comment