Saturday, December 11, 2010

അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു; കുറ്റിപ്പുറം ജുമാമസ്ജിദിന് പുതിയ കമ്മിറ്റി

കോട്ടക്കല്‍: പള്ളിക്കമ്മിറ്റിയുടെ പേരില്‍ നടന്ന വാക്കേറ്റം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ച കോട്ടക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദില്‍ അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ മഹല്ല് കമ്മിറ്റി രൂപവത്കരിച്ചു.
കോട്ടക്കല്‍ എസ്.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പ് മുന്‍ പള്ളി സെക്രട്ടറിയും അഡ്‌ഹോക് കമ്മിറ്റി കണ്‍വീനറുമായ കരുവക്കോട്ടില്‍ സെയ്തലവി ഹാജി നിയന്ത്രിച്ചു. പുളിക്കല്‍ മൊയ്തു ഹാജി പ്രസിഡന്റും അമരിയില്‍ ഹംസ ഹാജി ജനറല്‍ സെക്രട്ടറിയും പള്ളിപ്പുറത്ത് ബാവഹാജി ട്രഷററുമായി 24 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ സമര്‍പ്പിച്ച മൂന്നുപാനലുകളില്‍നിന്ന് ഭൂരിപക്ഷം നേടിയവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനയായിരുന്നു.
അമരിയില്‍ ഷാഫി, കാര്യാടന്‍ കുഞ്ഞാലി, കരുവക്കോട്ടില്‍ അബ്ദുല്ല ഹാജി എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. ഷറഫുദ്ദീന്‍ സഖാഫി, യൂസുഫ് മാസ്റ്റര്‍ പുളിക്കല്‍, അബ്ദുറഹ്മാന്‍ ഹാജി വഴിത്തല എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തീരുമാനിച്ചു.
പള്ളി തര്‍ക്കവും കൊലപാതകവും നടന്ന് 2008 ജൂലൈ 27നാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 18 മുതല്‍ തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റിയായിരുന്നു പള്ളിഭരണം നിയന്ത്രിച്ചിരുന്നത്.

No comments:

Post a Comment