Friday, December 17, 2010

സമരം ജില്ലയില്‍ പൂര്‍ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് സമരം ജില്ലയില്‍ പൂര്‍ണം. ടാക്‌സി-ഓട്ടോകള്‍ ജില്ലയിലെവിടെയും സര്‍വീസ് നടത്തിയില്ല. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ടാക്‌സികള്‍ പണിമുടക്കിയത് ജനങ്ങളെ വലച്ചു. ബസ്സ്റ്റാന്‍ഡുകളിലും മറ്റും വന്നിറങ്ങിയ യാത്രക്കാര്‍ ടാക്‌സി വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. രാവിലെ ആറുമണിക്ക് ആരംഭിച്ച പണിമുടക്ക് സമരം വൈകീട്ട് ആറുമണിവരെയുണ്ടായിരുന്നു. ജില്ലാകേന്ദ്രമായ മലപ്പുറത്തും സമരം പൂര്‍ണമായിരുന്നു. ടാക്‌സി വാഹനങ്ങള്‍ ഒന്നും ഓടിയില്ല. മോട്ടോര്‍-ടാക്‌സി സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് ടൗണില്‍ പ്രകടനം നടത്തി. ജില്ലയിലെ മറ്റ് നഗരങ്ങളായ പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടയ്ക്കല്‍, പൊന്നാനി, എടപ്പാള്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലും സമരം പൂര്‍ണമായിരുന്നു. ബസ്സുകളിലും മറ്റുമെത്തിയ യാത്രക്കാര്‍ ഇതുമൂലം വലഞ്ഞു. തിരൂര്‍, കുറ്റിപ്പുറം തുടങ്ങിയ റെയില്‍വേസ്റ്റേഷനുകളില്‍ വിവിധ ഇടങ്ങളില്‍നിന്നെത്തിയ യാത്രക്കാര്‍ ടാക്‌സി വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു. പണിമുടക്ക് അനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും നടത്തി. സബ്‌സിഡി നല്‍കി പെട്രോള്‍വില വര്‍ധനവ് തടയുക, ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുക, ഫെയര്‍മീറ്റര്‍ നിര്‍ബന്ധമാക്കില്ലെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കുക, ആര്‍.ടി ഓഫീസുകളിലെ യൂസേഴ്‌സ് ഫീ പിന്‍വലിക്കുക, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കുക തുടങ്ങിയ എട്ടിന ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്നാണ് ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തിയത്.

No comments:

Post a Comment