Wednesday, December 8, 2010

തിരുവാലിയില്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ നീക്കും ; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌

വണ്ടൂര്‍: കിഴക്കനേറനാട്ടിലെ വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തില്‍
നിന്ന്‌ ജനങ്ങളുടെ ഞെട്ടല്‍മാറും മുമ്പെ തിരുവാലി കേന്ദ്രീകരിച്ച്‌
കള്ളുഷാപ്പും, വിദേശ മദ്യ ഷാപ്പും സ്ഥാപിക്കാന്‍ സര്‍ക്കാര്‍-മദ്യ ലോബി
ശ്രമം നടക്കുന്നു. തിരുവാലി ഗ്രാമ പഞ്ചായത്തിലാണ്‌ ബീവറേജസ്‌
കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പും, അടച്ചുപൂട്ടിയ കള്ളുഷാപ്പും തുറക്കാന്‍
സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നത്‌.

അതെ സമയം സര്‍ക്കാര്‍ നീ്‌ക്കത്തില്‍ പ്രതിഷേധിച്ച്‌ തിരുവാലിയില്‍
ജനങ്ങള്‍ സംഘടിക്കാനും കള്ളുഷാപ്പ വിരുദ്ധ സമരപരിപാടികള്‍ ആസൂത്രണം
ചെയ്‌തു.
വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തെ തുടര്‍ന്ന്‌ അടച്ച്‌ പൂട്ടിയ
ഗ്രാമപഞ്ചായത്തിലെ കള്ളുഷാപ്പുകള്‍ വീണ്ടും തുറക്കുന്നതിനെതിരെയും
ബീവറേജസ്‌ കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പ്‌ പുതുതായി സ്ഥാപിക്കാനുള്ള
നീക്കത്തിനെതിരെയുമാണ്‌ നാട്ടുകാര്‍ പ്രക്ഷോഭ സമിതി രൂപവത്‌ക്കരിച്ചത്‌.


തിരുവാലി പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
കഴിഞ്ഞ ദിവസം തിരുവാലി ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബഹുജന
കണ്‍വെന്‍ഷനിലാണ്‌ മദ്യവിരുദ്ധ പ്രക്ഷോഭ സമിതിക്ക്‌ രൂപം നല്‍കിയത്‌.
വിദേശ മദ്യഷാപ്പ്‌ ആരംഭിക്കുന്നതിനെതിരെയും കള്ളുഷാപ്പുകള്‍ വീണ്ടും
തുറക്കാനുള്ള നീക്കത്തിനെതിരെയും ജില്ലാ കളക്‌ടര്‍, അസിസ്റ്റന്റ്‌
എക്‌സൈസ്‌ കമ്മീഷണര്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കാനും
യോഗം തീരുമാനിച്ചു.

യോഗം തിരുവാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി കെ ജയദേവ്‌ ഉദ്‌ഘാടനം
ചെയ്‌തു. പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ കെ മുഹമ്മദ്‌ നജീബ്‌
അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ താലൂക്ക്‌ തഹസില്‍ദാര്‍ വി.ബാലകൃഷ്‌ണന്‍,
തിരുവാലി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ പി പി രവീന്ദ്രന്‍,
പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സി ടി ഹുസൈന്‍
ഹാജി,ടി പി മുജീബ്‌ റഹ്‌്‌മാന്‍ പത്തിരിയാല്‍, റോജി തോമസ്‌, ഒ അബ്ദുല്‍
കരീം മാസ്റ്റര്‍ പ്രസംഗിച്ചു. സി ടി അബ്ദുല്‍കരീം സ്വാഗതവും കെ സലാം ഹാജി
നന്ദിയും പറഞ്ഞു.

നിലമ്പൂര്‍ തഹസില്‍ദാര്‍ വിബാലകൃഷ്‌ണന്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ
ജയദേവ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരികളും പി ി രവീന്ദ്രന്‍ (ചെയര്‍മാന്‍),
സി.ടി അബ്ദുല്‍ കരീം (കണ്‍വീനര്‍), റോജിതോമസ്‌ (ട്രഷറര്‍) ആയും തിരുവാലി
പഞ്ചായത്ത്‌ മദ്യ വിരുദ്ധ പ്രക്ഷോഭസമിതി രൂപീകരിച്ചു.

No comments:

Post a Comment