Friday, December 24, 2010

വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്നു

മലപ്പുറം: രാജ്യത്തെ പൗരനെ ഏറെ സ്വാധീനിച്ച വിവരാവകാശ നിയമത്തെ
തകര്‍ക്കാനുള്ള നീക്കം ശക്തമാക്കുന്നതായി ആക്ഷേപം.

പുതിയ ഭേദഗതിയെന്ന രൂപേനയാണ്‌ നിയമത്തെ തകര്‍ക്കാനുള്ള ഗൂഡ നീക്കങ്ങള്‍
അണിയറയില്‍ നടക്കുന്നത്‌. നിയമം നിലവില്‍ വന്ന്‌ അഞ്ച്‌ വര്‍ഷമായിരിക്കെ
കണ്ണിലെ കരടായിട്ടാണ്‌ ഉദ്യോഗസ്ഥന്മാരില്‍ പലരും നിയമത്തെ കാണുന്നത്‌്‌.
പത്ത്‌ രൂപാ ചെലവില്‍ സര്‍ക്കാറില്‍ നിന്ന്‌ വിവരങ്ങള്‍
ലഭിക്കുന്നതിനാല്‍ ഏറെ പ്രാധാന്യത്തോടെയാണ്‌ സാധാരണക്കാര്‍ നിയമത്തെ
കണ്ടിരുന്നത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തെ
പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ദീകരിച്ച കരട്‌
റിപ്പോര്‍്‌ട്ടിലെ ഭാഗങ്ങള്‍ നിയമത്തെ തകര്‍ക്കുമെന്ന്‌ പ്രമുഖ വിവരാവകാശ
പ്രവര്‍ത്തകന്‍ മേജര്‍ രവി പറഞ്ഞു.

അപേക്ഷയില്‍ 250 വാക്കുകള്‍ മാത്രമെ പാടുള്ളൂവെന്നും, ഒരു വിഷയത്തെ
സംബന്ധിച്ച്‌ മാത്രമെ ചോദിക്കാവൂ എന്നുമാണ്‌ കരടിലെ വിവാദമായ
പരാമര്‍ശങ്ങളിലൊന്ന്‌. കൂടാതെ പൗരന്‌ വിവരം നല്‍കുന്നതിന്റെ ഭാഗമായി
ഉകരണങ്ങള്‍ സര്‍ക്കാര്‍ വകുപ്പ്‌ അധികൃതര്‍ ഉപയോഗിക്കുകയാണെങ്കില്‍
അതിനും അപേക്ഷകനില്‍ നിന്നും പണം ഈടാക്കാമെന്നാണ്‌ കേന്ദ്ര പേഴ്‌സണല്‍
ആന്‍ഡ്‌ ട്രെയിനിംങ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ച കരട്‌ റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കുന്നത്‌.
നിലവില്‍ തപാല്‍ ചാര്‍ജ്‌ പോലും അപേക്ഷകനില്‍ നിന്ന്‌ ഈടാക്കാതെയാണ്‌
നല്‍കിയിരുന്നത്‌. എന്നാല്‍ കരടിലെ പുതിയ നിര്‍ദ്ദേശ പ്രകാരം
പത്തുരൂപയില്‍ കൂടുതലുള്ള തപാല്‍ ചാര്‍ജും ഈടാക്കാന്‍ അവകാശം
നല്‍കുന്നതാണ്‌. ഇനിമുതല്‍ റെജിസറ്റര്‍ പോസ്‌റ്റുകളുടെ ചിലവും അപേക്ഷന്‍
വഹിക്കണ്ടിവരും. കൂടാതെ ഇതുവരെ പണം ഈടാക്കാതിരുന്ന ഒന്നാം അപ്പീലിനും
അപേക്ഷകനില്‍ നിന്നും പണം ഈടാക്കാമെന്നും നിര്‍ദേശത്തിലുണ്ട്‌.

എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം പത്ത്‌ രൂപക്ക്‌ വിവരം ലഭിക്കുന്ന രീതി
അവസാനിക്കാനും കൂടുതല്‍ പണം അപേക്ഷകനില്‍ നിന്ന്‌ ഈടാക്കാനും
സാധ്യതയുള്ളതിനാല്‍ സാധരണക്കാരന്റെ അവാകശത്തിന്‌
തിരച്ചടിയേറ്റിരിക്കുകയാണെന്ന്‌ മലപ്പുറം വിവരാവകാശ കൂട്ടായ്‌മ
സെക്രട്ടറി അനില്‍തിരൂര്‍ക്കാട്‌ പറഞ്ഞു.

ആറ്‌ മാസം മുമ്പ്‌ ചോദ്യങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരവും നിയമത്തിന്റെ
അന്തസത്തയെ ചോര്‍ത്തികളയുന്ന വിധത്തിലുള്ളതാണ്‌. എന്തുകൊണ്ട്‌ എന്ന
ചോദ്യം ചോദിക്കരുതെന്നായരുന്നു പ്രസ്‌തുത നിര്‍ദേശം. വിവരവകാശ
നിയമത്തിന്റെ പുതിയ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന്‌
ശക്തമായ ആക്ഷേപം നേരിടുന്നുണ്ട്‌. കൂടാതെ പരിഷ്‌ക്കരണത്തെ കുറിച്ചുള്ള
ജനങ്ങളുടെ ഹിതം അറിയാനുള്ള കാലാവധി ഈ മാസം 26 നാണ്‌
അവസാനിക്കുന്നതെന്നതിനാല്‍ കരടിനെതിരെ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ്‌
ട്രെയിനിംങ്‌ വകുപ്പ്‌ അധികൃതര്‍ക്കും പ്രധാനമന്ത്രിക്കും ഇമെയിലുകള്‍
അയക്കുന്ന തിരക്കിലാണ്‌ വിവരാവകാശ പ്രവര്‍ത്തകര്‍.

No comments:

Post a Comment